കോട്ടയം: 2025ല്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി 3.7 ലക്ഷം ടണ്ണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലത്ത് കോമ്പൗണ്ട് റബര്‍ ഇറക്കുമതി 2.25 ലക്ഷം ടണ്‍. ഇക്കൊല്ലം 14.8 ലക്ഷം ടണ്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിവരുന്ന സാഹചര്യത്തില്‍ കൂടിയ തോതില്‍ ഇറക്കുമതി തുടരും.
കഴിഞ്ഞ വര്‍ഷം 14.1 ലക്ഷം ടണ്ണായിരുന്നു വ്യവസായ ഡിമാന്‍ഡ്. പോയ വര്‍ഷം സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉത്പാദനം 8.5 ലക്ഷം ടണ്ണില്‍ കൂടാനിടയില്ല. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ 2024 നേക്കാള്‍ പതിനായിരം ടണ്ണിന്റെ കുറവുണ്ടായി. ഇക്കൊല്ലം കൂടുതല്‍ ടാപ്പിംഗ് ദിവസങ്ങള്‍ ലഭിച്ചിട്ടും ഉത്പാദനം കുറഞ്ഞത് റബര്‍ കൃഷിയില്‍നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലിന്റെ ഭാഗമാണ്. 40 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നാമമാത്രമാണ്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല.
അതേസമയം, പോയവര്‍ഷം ത്രിപുര ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെയാണ് വര്‍ധന. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണിലേക്ക് ചുരുങ്ങിയതായാണ് കണക്കുകള്‍. വാഹനവില്പനയിലെ അതിവേഗ കുതിപ്പിന്റെ ഭാഗമായി ടയര്‍ വ്യവസായത്തില്‍ മുന്നേറ്റം വരുംവര്‍ഷങ്ങളിലും തുടരുമെന്ന് വ്യക്തം.
2030ല്‍ ഇന്ത്യയിലെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷമായി ഉയരുമെന്നാണ് വ്യവസായികളുടെ നിരീക്ഷണം. ആഗോളതലത്തില്‍ മൂന്നാമത്തെ റബര്‍ ഉത്പാദകരും നാലാമത്തെ ഉപയോഗ രാജ്യമാണെന്നിരിക്കെ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 13 ലക്ഷം ടണ്ണോളം ഇവിടേക്ക് വാര്‍ഷിക ഇറക്കുമതി വേണ്ടിവരും.
സ്വാഭാവിക റബര്‍ ഇറക്കുമതി 2024നേക്കാള്‍ പോയ വര്‍ഷം കുറഞ്ഞെങ്കിലും വിലക്കുറവുള്ളതും നാമമാത്ര തിരുവ നല്കേണ്ടതുമായ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണുള്ളത്. അഞ്ചു ശതമാനം തിരുവ അടച്ചും തിരുവയില്‍ ഇളവു നേടിയും മാസം ശരാശരി 20,000 ടണ്ണാണ് കോമ്പൗണ്ട് ഇറക്കുമതി.